Wednesday, October 29, 2014

അക്ഷരങ്ങളുടെ മൃദുമർമ്മരം


തുലാവർഷമഴയിലെ തണുപ്പിൽ
പായ്മരങ്ങളിലാതെ
നീങ്ങിയ കാറ്റിൽ കടഞ്ഞെടുത്ത
കൽക്കണ്ടതുണ്ടുകളും
തേൻ തുള്ളികളും
നിവേദ്യപാത്രത്തിൽ

ആരോഹണം തെറ്റിയ
അനുശ്രുതിയിൽ
വൃത്തഭാവമില്ലാതെ
വിതുമ്പും കവിത

സാഗരങ്ങൾക്കരികിൽ
അഗ്നിപർവതങ്ങളുടെ,
ഉദയസൂര്യന്റെ രാജ്യം
ഈറനാർന്ന നഗരപാതയിൽ
ചില്ലകളടർന്ന കിളിക്കൂടുകൾ

നീർത്തിയിട്ട പരവതാനിയിൽ
ട്രൈഗിസിന്റെ കണ്ണുനീർത്തുള്ളികൾ
സത്യാസത്യങ്ങളുടെ വ്യഥിതമുറിവിൽ
റയ്ഹാനയുടെ ഹൃദ്സ്പന്ദനങ്ങൾ

വിസ്മൃതിയുടെ ചിറകിലേറ്റി
മറന്നുതീരും മുൻപേ
കടലോരത്തും, വൻകരകളിലും
കാർത്തികദീപവുമായ് മഴത്തുള്ളികൾ

ഇലപൊഴിയും കാലത്തിനുലയിൽ
സ്വർണ്ണം പോൽ തിളങ്ങും
മനസ്സിനൊരു കോണിൽ
സ്ഫടിക ഗോളം പോലെ ഭൂമി
ഗ്രാമനഗരങ്ങളുടെയകലം കുറയും
അതിരുകളിൽ
വെള്ളോട്ടുമണികളുടെ മുഴക്കം..

ആരവങ്ങളുടെ അർഥരാഹിത്യത്തിനരികിൽ
അക്ഷരങ്ങളുടെ മൃദുമർമ്മരം
എന്നെയുണർത്തുന്നു..


Sunday, October 12, 2014

OCTOBER 2014


ഭൂതീരങ്ങളിൽ കാറ്റുലയുമ്പോൾ
ശാന്തസമുദ്രതീരങ്ങൾക്കപ്പുറം
പാതിയണഞ്ഞ വിളക്കുമായ്
മഴത്തുള്ളികൾ പടിവാതിലിൽ
തീർഥം തൂവുമ്പോൾ
അഗ്നിപർവതശിലകളുലഞ്ഞൊഴുകും
ഭൂഖണ്ഡങ്ങളിൽ
അത്മാവിന്റെ സംഗീതമുറയും
അതിരാത്രങ്ങളിൽ
ജപമന്ത്രങ്ങളുലയും ദിനപ്പകർപ്പുകൾ
മൃദുലദലങ്ങളാൽ മഴപ്പൂവുകളെഴുതും
കാവ്യചിത്രങ്ങൾക്കപ്പുറം
ദിനാന്ത്യത്തിൻ നൊമ്പരപ്പൂവുകൾ
രഥമുരുളും തീരങ്ങളിൽ
മുനമ്പിൻ സായന്തനസംഗീതം
ധ്യാനം...

Monday, September 8, 2014

തപോതീരങ്ങൾ
September 9, 2014 7.47 AM



ദൈവകണമുറങ്ങും മനസ്സേ
അറിയാതെയറിയാതെ പുകമൂടിയ
കണ്ണാടിച്ചില്ലുകളിൽ നിന്നടർന്നുവീണ
പ്രതിബിംബമോ മുഖം
ഈറനാർന്ന മഴദിനങ്ങൾക്കപ്പുറം
ഇടവഴിയിലൂടെ പാതിയുടഞ്ഞ
മൺ വിളക്കുകൾക്കരികിലൂടെ
കായലോരക്കാഴ്ചയിൽ
ചക്രവാളത്തിൻ ഭാദ്രപാദസന്ധ്യകൾ
തുമ്പപ്പൂ തേടിയൊഴുകിയ ബാല്യമേ
അതിരുകൾ കടന്ന് മധ്യധരണ്യതീരങ്ങളിലൂടെ
പടിഞ്ഞാറൻ ഏഷ്യയിൽ
ജറുസലേമിൽ ഘനീഭവിക്കും മിഴിനീർത്തുള്ളികൾ
ആറാം അവതാരത്തിൻ മഴുതുമ്പിലുണരും
ഐതീഹ്യം തേടി,
പൂർവ്വഘട്ടത്തിലൂടെ, മഹേന്ദ്രഗിരിയിലൂടെ
യാത്രചെയ്തെത്തും സങ്കല്പമേ
കവിതയുടെ അക്ഷരങ്ങളിൽ
കല്പതരുക്കളാലംകൃതമാം
തപോതീരങ്ങൾ

Thursday, August 14, 2014

AUGUST 15, 2014
Friday 9.52 AM

സ്വാതന്ത്ര്യമുദ്ര


ആകാശത്തിനിതളിൽ
സ്വതന്ത്രമുദ്രയുടെ നക്ഷത്രത്തിളക്കം
കറുകനാമ്പുകളാൽ കനൽ തൊട്ട
കർക്കടകനീർത്തുള്ളിയിൽ
വഴിയിലൊരു ഗ്രാമം
പുരാണമായ്, പുണ്യാഹതീർഥമായ്
നഗരനോവുകളിൽ മൃതസഞ്ജീവിനിയായ്
മൃത്യഞ്ജയമായ് മനസ്സിന്റെ ചില്ലുതരികളിൽ
മുറിവുണക്കും അമൃതായ്
ചന്ദനസുഗന്ധമായ് നിറഞ്ഞൊഴുകുമ്പോൾ
താമരക്കുളങ്ങളിൽ നിന്നൊഴുകിയെത്തും
കാറ്റിൻ മൃദുമർമ്മരമായ്
രാഗമാലികാസ്വരങ്ങൾ വിടരും
കൽ മണ്ഡപങ്ങളിൽ
ഉടഞ്ഞ മൺവിളക്കിൽ നിന്നൊഴുകിയ
കവിതയായ്,  പുനർജനിയായ്
ഈറൻ കസവുമായ് തളിരിലത്തുമ്പിൽ
ഗ്രാമനഗരങ്ങൾ ചേർത്തെഴുതിയ
മുനമ്പിൻ സന്ധ്യാതീരങ്ങളിൽ
കടൽ ശംഖുകളായ്, വജ്രപ്രകാശമായ്
ആകാശം നിറയുമ്പോൾ
ലയം തെറ്റിയ ലോകത്തിൻ
നിടിലത്തീയിലുലയും അതിരുകളിൽ,
ആരൂഢമുടഞ്ഞ അറപ്പുരയിലെ
ഏത് നോവിലാവും
ചില്ലുകൂടുടഞ്ഞ ദിനങ്ങളുടെ
കവിതയായ് ഞാനുണർന്ന
പതാകാവർണ്ണങ്ങളിൽ
കനൽത്തരികളിൽ
സ്വാതന്ത്ര്യമുദ്രകളിൽ
എന്റെ ഹൃദയം സ്പന്ദിക്കുന്നത്...

Monday, August 11, 2014

AUGUST 12, 2014
IST 9.06 AM


മഴക്കാലമൊരു നീർക്കണമായ്
മാഞ്ഞുതീരും പ്രഭാതത്തിൽ
ഹരിതാഭമാം സ്വപ്നം വിടരും തളിരിലകളിൽ
വരുംഋതുക്കളുടെ ദീർഘവീക്ഷണമിഴി
ഗ്രാമമൊരൊതുക്കുകല്ലിൽ
ചന്ദനവർണ്ണമാർന്ന നിത്യതയാവുമ്പോൾ
നഗരം വളരും പാതയോരം
നക്ഷത്രക്കൂടാരം തേടി, ആകാശം തേടി
ചിന്തേരിട്ട ഗോപുരമുകളിൽ
നീർത്തുള്ളികൾ തൊട്ടുണർത്തും
ഹൃദയത്തിൽ സുഗന്ധമാർന്നൊരു
പവിഴമല്ലി
ഇടവേളയിലെഴുതിയ ചില്ലടർന്ന
അക്ഷരമുറിവിൽ ചക്രവാകപ്രഭാതസ്വരം
മൊഴിയുലഞ്ഞ മുനമ്പിൽ
ധ്യാനത്തിലൊരു ശംഖ്


Sunday, August 10, 2014


August 10, 2014
IST 11.53 PM


തണുപ്പാർന്ന കാറ്റും മഴയും
ഉദ്യാനവും കവിതയും
പ്രഭാതത്തിലുണർന്ന ദീപവും
കാൽപ്പനികയുടെ യവനികയിൽ
കടലോളം കാണും എഴുത്തുപുരയിൽ
അഴിമുഖങ്ങൾക്കപ്പുറം
തീർഥപാത്രങ്ങളിൽ പുണ്യാഹതീർഥവുമായ്
മഴപ്പാടുകൾ
മണൽത്തീരങ്ങളിലൂടെ കടൽശംഖ് തേടിയ
ബാല്യവും
കാണെക്കാണെ വാനപ്രസ്ഥമേറും
മനസ്സും
കളിനൗകകളൊഴുകിയ നഗരം മൂടിയ
പഴയ നീർച്ചാലുകളിൽ
കദനമുറഞ്ഞ പാടുകൾ
തപാൽ മുദ്രതീർത്ത മങ്ങിയ വലയങ്ങളിൽ
അക്ഷരത്തെറ്റുപോലൊരു മേൽ വിലാസം
അഗ്നിയുതിർന്ന ആവണിപ്പലകയിൽ
സായന്തനമന്ത്രങ്ങൾ
പകർന്നെടുത്ത അക്ഷരങ്ങൾ
കാവ്യചിന്തുകളായ് മാറും
ദിനാന്ത്യത്തിൽ ഹൃദയത്തിരിവിൽ
ജപമുത്തുപോലൊഴുകും ഭൂമി


Monday, July 14, 2014

JULY 15, 2014
IST 7.25 AM
TUESDAY

നഗരമഴയിൽ
ആകാശം തേടിയ പ്രഭാതം
തണുപ്പിലുറയും പൂവുകളിൽ
നീർത്തുള്ളികൾ
നിലവറയിൽ പുരാണങ്ങളിൽ
നിത്യതയുടെ മന്ത്രം
കടലിടുക്കിനരികിൽ
ചുരുങ്ങിയ ലോകത്തിൻ
പ്രകമ്പനം
മിഴിനീരൊപ്പും പ്രപഞ്ചം
എഴുതിതീർന്ന മഴയിൽ
ഭൂമിതിരിയും ഭ്രമണപഥത്തിൽ
മുദ്രതീർക്കും നക്ഷത്രങ്ങളുറങ്ങിയ
പ്രഭാതം

Sunday, July 13, 2014


 JULY 13, 2014
IST 10.24 AM
SUNDAY


ഉണർവിൻ മഴത്തുള്ളികൾ
മിഴിയൊതുക്കി, മൊഴിയൊതുക്കി
മനസ്സൊരുങ്ങുമ്പോൾ
അക്ഷരകാലം തെറ്റിവീഴും
അനുദ്രുതങ്ങൾ
കടലാസിലുണങ്ങിയ കദനങ്ങളുറഞ്ഞ
ചില്ലുപാത്രം കമഴ്ത്തിയ
തീരമണലിൽ
കടലൊഴുകും സായന്തനം
നീർക്കണങ്ങളുറയും തണുപ്പിൽ
തീരാക്കഥയെഴുതും തിരകൾ
മണലെഴുത്തുകൾ മായ്ച്ചൊഴുകും
മഴത്തുള്ളികൾ
വിരൽതുമ്പിൽ കൂടുകൂട്ടും
അദൃശ്യകാവ്യങ്ങൾ
ചിത്രതൂലികയിൽ നിന്നിറ്റുവീഴും
ഋതുവർണ്ണങ്ങൾ
സ്മൃതിയിൽ, തിരശ്ശീലപ്പാടിൽ
പുരാണങ്ങളുടെ പൗരസ്ത്യഗ്രാമം

Friday, July 11, 2014

JULY 12, 2014
IST 8.46 AM
SATURDAY


ആകാശത്തിനപ്പുറം വജ്രഭൂമിയുടെ
ജാലകകാഴ്ച്ചകൾ
നിയോഗിരിയ്ക്കരികിൽ
കടലിടുക്കൾക്കരികിലൂടെ
വ്യാകുലചിന്തകളുടെ യാനം
ഉണർവിൻ പ്രഭാതത്തിനൊരു
സ്വരമാലിക
വർണ്ണങ്ങളലിയും മഴയിൽ
തണുപ്പാർന്ന സർഗങ്ങൾ
മിഴിതുമ്പിലൊഴുകിയ
ലോകചിത്രപടത്തിൽ
കവിതയുടെ പ്രപഞ്ചസ്വനം
മൊഴിയതിരുകളിൽ
സമുദ്രശംഖുകളിൽ
തപസ്സിലൊരു ഭൂഗാനം
ഹൃദയമൊരു കല്പനയായ്
മുനമ്പിൻ ലയമായ്
പ്രഭാതശ്രുതിയായ്
പുനർജനിമന്ത്രമായുണരുമ്പോൾ
വിരൽതുമ്പിൽ പൂവായ് വിരിയുന്നു
ദിനതുടുപ്പുകൾ...
 11th July 2014
11.11  PM
Friday


സായാഹ്നമെഴുതിയ
താളിയോലത്തുമ്പിലിറ്റുവീഴും മഴ
ഹൃദയതന്ത്രികളുലയും കാറ്റിൽ
നിന്നിറ്റുവീഴും മഴ
ആകാശമൊരു മേൽക്കുടചൂടും
പ്രപഞ്ചം
നാൽപ്പാമരസുഗന്ധമാർന്ന ഗ്രാമം
ആഷാഢത്തണുപ്പിലുറങ്ങും
സന്ധ്യാവിളക്കിൽ
സൗമ്യഭാവമാർന്നഗ്നി
ചുറ്റലുക്കുകളിൽ കുടമാറ്റം
പകൽതീർന്ന പണിശാലകളിൽ
രാകിമിനുക്കിയ പഴമ
ഈറനാർന്ന നഗരമേ
മഴപെയ്യും വീഥിയിലൊഴുകും തിരക്കിൽ
മറന്നിടുന്നത് സ്മൃതിയുടെയിതളുകളോ
മൺതരികളോ

Sunday, July 6, 2014

JULY 6, 2014
IST 9.12 AM
MONDAY


ആകാശത്തിനൊരിതളിൽ
പെയ്തൊഴിയാതെ മഴയിഴകൾ
ഉദ്യാനം തണുപ്പാർന്നൊരു
കാറ്റിലൊഴുകി
പ്രഭാതമായുണരുമ്പോൾ
ചന്ദനസുഗന്ധമാർന്ന
ശ്രീകോവിലിലൂടെ
ആൽമരവും കടന്നുനീങ്ങും
മനസ്സേ
കടലുയർന്നൊരു കല്പാന്തകഥയാവും
പുരാണങ്ങളിൽ
നന്ത്യാർവട്ടങ്ങൾ പൂവിടും
മഴക്കാലങ്ങളിൽ
ശുഭ്രഭാവമാർന്നൊരു
സങ്കല്പം ഹൃദയതന്ത്രികളേറ്റുമ്പോൾ
ഭൂപടത്തിരിവുകളിൽ
ടൈഗ്രിസൊഴുകും വഴികളിൽ
തീവ്രസ്വരങ്ങളായ് അർഥം തെറ്റിയ
ചിന്തകൾ
മിഴാവിൻ നിയന്ത്രിതശബ്ദത്തിലൊരുദിനം
നാലമ്പലവും കടന്ന് ധ്വജഗോപുരങ്ങൾ കടന്ന്
ഗ്രാമം നഗരനിരത്തിലൂടെ
നടന്നുനീങ്ങുമ്പോൾ
തുലാസുകളുലയും
തുലനസഖ്യകളിൽ മുദ്രതീർക്കുന്നുവോ
 അപരാഹ്നം

Tuesday, June 24, 2014

JUNE 25, 2014
IST 10.22 AM
WEDNESDAY



ഹൃദയസ്പന്ദനങ്ങളിൽ
ജീവരേഖാമുദ്രകൾ
മൃദുപദങ്ങളുടെ മർമ്മരംപോലെയൊഴുകും മനസ്സ്
അധിനിവേശഗ്രഹചിമിഴുകളിൽ
മണലിൽ പതിയും പോൽ കാൽപ്പാടുകൾ
മുഖപടങ്ങൾ മൂടിയ ചുമരുകളിൽ
നിന്നടരും അക്ഷരങ്ങൾ
ഇടവപ്പാതിമഴയിൽ ജാലകമടച്ചിരിക്കുമ്പോഴും
ചില്ലടർന്ന മുറിവിലൂടെയൊഴുകുമൊരുൾമുറിവ്
വിരലിലൊഴുകും വിസ്മയഖനനഖനികളിൽ
കനൽപ്പൊട്ടുകൾ തണുക്കും ദിനാന്തരേഖകൾ
ഹൃദയമേ!
 ആകാശത്തിലെ നക്ഷത്രങ്ങളെ
സന്ധ്യാവിളക്കിലെ ജ്വലനകാന്തിയിലേയ്ക്കൊഴുക്കുക
ജപമാലകളുമായ് ഭൂമിയൊഴുകും
കടലോരത്ത് ഞാനിരിക്കാം
മനസ്സിലെ സ്വരങ്ങളാളൊരു രാഗമാലികയുമെഴുതാം..

Thursday, June 19, 2014

JUNE 20, 2014
IST 10.52 AM
FRIDAY



ജാലകവാതിലിൽ പ്രഭാതമുണർത്തിയ
കവിതയിൽ കല്പാന്തങ്ങളുടെ കൽഹാരങ്ങൾ
ആഷാഢമഴയിൽ അനുസ്വരങ്ങൾ
അക്ഷരങ്ങളിൽ കനകബിന്ദുക്കൾ
മനസ്സിന്റെ നിലവറയിലൊളിപ്പിച്ച
താളിയോലകളുടെ മൃദുമർമ്മരം
നഗരപാതയോരത്ത്  പാതയോരത്തെ
വൃക്ഷശിഖരങ്ങളിൽ അതിശയമായ്
കോകിലനാദം
മിഴാവിൻ ലയമുടഞ്ഞ ഇടവേളയിൽ
തട്ടിതൂവിയ ഹൃദയനോവുകൾ നീറ്റിയ
മഹായാത്രയുടെ സാഗരഗീതങ്ങൾ
ഈറനുണങ്ങിയ പകലോരത്ത്
പവിഴമല്ലിപ്പൂവിൻ സുഗന്ധം
മനസ്സിലെ കവിതയിൽ
ലോകഭൂപടം നീർത്തിയിടും
തത്വമസിമന്ത്രം
എഴുതിയുലഞ്ഞ ഹൃദയത്തിൽ
ദിനമുണരും കുളിർമ്മ
പ്രാചീനഗോപുരങ്ങളിൽ
പ്രണവമുണർത്തും വിശ്വപ്രപഞ്ചം
JUNE 19, 2014
IST 10.55 AM
THURSDAY


ഈറനാർന്നൊരു നോവ്
ഇടവപ്പാതിമഴയിലൊഴുകി
പ്രദക്ഷിണവഴിയിൽ തുളസിപ്പൂസുഗന്ധം
ചരൽക്കല്ലുകളിലുറയും മുറിവിൻ
മൂടുപടങ്ങൾ
അപരാഹ്നവെയിൽ പാകിയ തടങ്ങളിൽ
സായന്തനമഴയുടെ കുഞ്ഞോളങ്ങൾ
മിനുപ്പാർന്നൊരൊഴുത്തുതാളിൽ
മുഗ്ദഭാവമാർന്നൊരു കവിത
ഹൃദയമുടഞ്ഞ ചില്ലുകൂടിൽ
ചിത്രത്താഴിട്ടുപൂട്ടിയ ഗദ്ഗദങ്ങൾ
ഭൂഖനികളിൽ പുണ്യാഹതീർഥം
തൂവിയുണരും നിനവുകൾ
സ്വർണ്ണവർണ്ണമാർന്ന പ്രകാശനാളം
സായം സന്ധ്യയിലെഴുതും
ആകാശഭാവം
അടുക്കിയൊതുക്കിയ വിതാനങ്ങളിൽ
അടർന്നുവീഴും നക്ഷത്രസ്വരങ്ങൾ
ചിതറിവീഴും മഴ
ചിലമ്പൊലി...

Sunday, June 15, 2014

 JUNE 16, 2014
IST 11.01 AM
MONDAY

ഇലപൊഴിയുമൊരു വൃക്ഷശിഖരത്തിൽ
കുയിൽപ്പാട്ടുണരും പ്രഭാതത്തിൽ
ഈറനാർന്നൊരു സ്വരം
മഴക്കാലമായ് മനസ്സിലൊഴുകി..
മണതരികളേറ്റി തീരമുണരും
പൂർവാഹ്നത്തിൽ
ഗ്രാമം പൂക്കാലമായ് വിടരും
പുരാണങ്ങളിൽ
കല്പനകൾ തേടിയൊഴുകും
കാവ്യസ്പന്ദം
നഗരാതിരുകൾക്കിടയിൽ
ഒരേ രാജ്യത്തിൻ പല മുഖങ്ങൾ
പലേ ഭാഷാലിപികൾ
ദൃശ്യാദൃശ്യമായൊരിടം പോലെ
മനസ്സേറുമനേകം ചിന്തകൾ
ചിതറിവീഴും പ്രകാശമുത്തുകൾ
കൈയിലേറ്റിയെഴുതും
അക്ഷരങ്ങളിൽ തിളങ്ങുന്നു
ഒരുണർത്തുപാട്ട്
ഊഞ്ഞാൽപ്പടികൾ ഗ്രാമം ചുറ്റിയ
ഇലച്ചാർത്തുകൾ
മുളം കാടുകളാൽ പണിതീർത്ത
നഗരഗ്രാത്തിൽ
തണുപ്പേറ്റും വൈദ്യുതിയന്ത്രങ്ങൾ
മൺകുടങ്ങളിൽ തീർഥവുമായ്
പഴയ പർണ്ണശാലകൾ
ഗ്രന്ഥങ്ങളിൽ
സ്വരങ്ങൾ മുദ്രയേകും
ഹൃദയവീണയിൽ അനേകഗാനങ്ങൾ


Saturday, June 14, 2014

Sunday
IST 10.59 AM


കഥപറയും പ്രഭാതമേ
കനകദീപങ്ങളിൽ പ്രകാശമായ്
കവിതയായ്,
ഹൃദയസ്പന്ദനങ്ങൾ
ചേർത്തെഴുതിയ
പുസ്തകത്താളിലുറങ്ങും
മനസ്സ്
യാത്രാനൗകയിൽ
ലോകമൊഴുകുമ്പോൾ
സമാധിസ്ഥമാകും ജപമുത്തുകളിൽ
സ്വരങ്ങളുണർത്തും
രാഗമാലിക


Wednesday, June 11, 2014

JUNE 13, 2014
 THURSDAY
 IST 10.34 AM


പകലുണർവിൽ മുഗ്ദമാമൊരു സ്വരം
കവടിവെൺശംഖിൻ പിൻവിളി കേൾക്കാതെ
മുനമ്പിലൊഴുകിയൊഴുകിയുൾക്കടലിലലിയുന്നു
കൽത്തൂണുകളിലുറയുമൊരു ശോകഗാനം
മഴത്തുള്ളികളിലുലഞ്ഞു നിശബ്ദമാകുന്നു
ഘനരാഗങ്ങൾ തീനാളങ്ങളായ്
ആകാശമേറി കാന്തികവലയങ്ങളായ്
കനകമയമാമൊരു മണ്ഡപത്തിൽ
പ്രപഞ്ചസത്യം തേടിനീങ്ങുന്നു
ദീർഘചതുരക്കളങ്ങളിൽ നിമിഷങ്ങൾ
ദിനങ്ങളുടെ യാത്രാവർണ്ണനയെഴുതും
ഋതുഭേദചിത്രങ്ങൾ
തിരക്കിട്ടോടും നഗരം മറന്നുതീരുന്ന
പാതയോരത്തെ പൂമരങ്ങൾ
പാതിയെഴുതിയ കവിതയിലൊഴുകിമാഞ്ഞ
വൃത്തഭാവങ്ങൾ
അർദ്ധവിരാമങ്ങളിൽ അനുസ്വരങ്ങളിൽ
വ്യാകുലചിന്തകളിൽ മാഞ്ഞുപോകും
പ്രകാശസ്പർശം
മൊഴിയിൽ മിന്നിമായും
മൺചിരാതുകൾ
തെളിനീരൊഴുകും തീർഥപാത്രത്തിൽ
തുളുമ്പിവീഴുന്നു മഴ...

Tuesday, June 10, 2014

JUNE 11, 2014
IST 9.46 AM
WEDNESDAY 

പൂർവസന്ധ്യയിൽ
തിളക്കമാർന്ന ഗോപുരങ്ങളും,
തീർഥപാത്രങ്ങളും, കൽമണ്ഡപങ്ങളും,
അഗ്രഹാരങ്ങളും
സ്വപ്നത്തോടൊപ്പം മാഞ്ഞുപോയി
മിഴാവിൻ ലയത്തിൽ
ഈറനാർന്ന നോവുകൾ നിശ്ശബ്ദമായി.
ഇല്ലിമരക്കാടുകളിൽ
ഇഴയടർന്ന സ്വരങ്ങളുണർന്നു..
അതിരുകളിൽ ആരോഹണമായ്
ഓർമ്മയിലെ പഴയ ഗീതങ്ങൾ..
നേരിയ കസവു ചുറ്റി പകലണയും
മഴക്കാലമനോഹാരിതയിൽ
ഇടവേളയുടെ ശബ്ദരഹിതയഥാർഥ്യങ്ങൾ
അർഥത്തിനനർഥം തേടിയോടും നിമിഷങ്ങളെ
കടന്നോടും നാഴികമണിയിൽ
നിർവചനം തെറ്റിയ നീർമുത്തുകൾ
പ്രദീപ്തമാമൊരു ദീപക്കാഴ്ചയിൽ
മനസ്സിലുണരും മുനമ്പേ
മിന്നും നക്ഷത്രങ്ങളിലൊളിച്ച ഭദ്രകാവ്യങ്ങൾ
ഗ്രാമമിഴിയിൽ നിന്നുണരുമ്പോൾ
നെൽപ്പാടങ്ങൾക്കരികിലൂടെ
നേരിയതു ചുറ്റിയോടും ബാല്യസ്മൃതിയിൽ
ചരൽക്കല്ലുകൾ തൂവിയ ഗ്രഹഭാവങ്ങളിൽ
നിന്നകന്നുനീങ്ങുന്നുവോ അക്ഷരങ്ങൾ
വിസൃതമാം ലോകഭൂപടരേഖയിലെ ദേവാലയങ്ങളിൽ,
വിശാലമാം വിസ്മയങ്ങളുടെ ഖനിയിൽ നീറ്റിയ
കാവ്യങ്ങളേ
ദൃശ്യാദൃശ്യമാം പ്രപഞ്ചത്തിനൊരിതളിൽ
മൊഴിയിലുണർന്നാലും..
അഴിമുഖ

Monday, June 9, 2014


JUNE 10, 2014
IST 10.42 AM
TUESDAY


ആകാശത്തിനൊരിതളിൽ
സംവൽസരങ്ങളുടെ തണുപ്പാർന്ന
മഴത്തുള്ളികൾ
പ്രഭാതത്തിൻ തിളക്കമാർന്ന
വിളക്കുകളിൽ മിന്നിയാടിയ
അക്ഷരങ്ങൾ കവിതയായ്
വിരൽതുമ്പിൽ
കാർമേഘാവൃതം ഉദ്യാനം
പൂവിതളുകൾ കൊഴിയും
പാതയിലൊഴുകും നഗരം
തീവ്രസ്വരങ്ങളിൽ അഗ്നിനീർത്തും
അതിരുകൾ
നിഗൂഢവനങ്ങളിൽ നിർണ്ണയമറിയാതെ
പർണ്ണശാലകളിലൊഴുകി മാഞ്ഞ
പുരാവൃത്തം
ചിന്തേരിട്ട മതിലുകൾക്കുള്ളിൽ
നിശ്ശബ്ദമാം വർത്തമാനകാലം
തിളങ്ങും പരവതാനികളിലൂടെ
തീർഥയാത്രയ്ക്കൊരുങ്ങും
അവബോധസത്യം
മനസ്സിന്റെ മന്ത്രഗോപുരങ്ങളിൽ
മണിമുഴക്കം
പ്രശാന്തമീയന്തരഗാന്ധാരങ്ങൾ
പകലുകൾ...

Sunday, June 8, 2014

JUNE 9,2014
IST 10.38 AM
MONDAY



കടലുകൾ കല്പനകളായ്
നിഗൂഢഖനികളായ്
മനസ്സിലുണർത്തിയ രത്നതിളക്കങ്ങളിൽ
വിരിയുന്നു കവിത
കനകാംബരവർണ്ണമാർന്ന സന്ധ്യയിൽ
മുനമ്പിലെ തീർഥപാത്രങ്ങളിൽ
നിറയുന്നു മഴ
ഇടവേളകൾ മായ്ച്ചെഴുതിയ
തിരകളിലൊഴുകിയ
ശംഖിൽ കടലൊളിപ്പിച്ചു
മനോഹരമായൊരു സ്വരം
ചിലമ്പുകളടർന്നു വീണ നൃത്യവേദിയിൽ
സ്വരങ്ങൾ വിതുമ്പിയ രാഗമാലികളിൽ
മഴനീർത്തുള്ളികൾ...


Tuesday, June 3, 2014

 June 6, 2014
IST 10.34 AM
Wednesday


ലോകം ചുറ്റിയൊടുവിലെത്തും
ഗ്രാമപാതയിലൂടെ ഓട്ടുമണിനാദം
മുഴങ്ങും പ്രദക്ഷിണവഴിയിൽ
മന്ത്രജപത്തിലൊരു ഭൂമി
നഗരചിറകേറി ഉടഞ്ഞപാതയിലൂടെ
ഉരുക്കുഗോപുരങ്ങൾക്കരികിലൂടെ
ഉണർത്തുപാട്ടുകളുറങ്ങും
ചലനയന്ത്രങ്ങളെ വൈദ്യുതിയാലുണർത്തി
മനസ്സിൽ നിറയ്ക്കും
ആധുനികഭാവമാർന്നൊരു ഭൂമി
ഇടവപ്പാതിമഴയും, ഈറനാർന്ന പ്രകൃതിയുമായ്
ഗ്രാമനഗരങ്ങൾ കണ്ടുനിൽക്കും
അമൃതവർഷിണിയാം
മറ്റൊരു ഭൂമി
ഇടവേളയിലുടഞ്ഞ മൺ തരികളും
ഇലപൊഴിയും വൃക്ഷശിഖരങ്ങളും
സംവൽസരങ്ങളുടെ തീർപ്പുകൽപ്പനകളുമായ്
ആകാശമേറി പ്രപഞ്ചമറിയാനൊരു
യാത്രാപേടകമേറും
അതീവ നിഗൂഢ ഭൂമി
 വിരലനക്കങ്ങളിൽ പ്രഭാതമണയുമ്പോൾ
കനകചിറ്റുകളുമായ് കാവ്യസ്വരങ്ങളെഴുതും
ഹൃദയത്തിലെ തിളങ്ങുന്ന  ഭൂമി...

Sunday, June 1, 2014

 JUNE 3, 2014
IST 10.25 AM
Monday



അദൃശ്യമാമൊരു ദൃശ്യതയിൽ
അതിഗൂഢമാമൊരു പ്രപഞ്ചഭാവത്തിൽ
നിന്നിഴതെറ്റിയുടഞ്ഞ സ്വരം
പുനർജനിമന്ത്രമായ്, കവിതയായ്
പ്രഭാതഗാനമായ് മിഴിയിലുണരുമ്പോൾ
അതിരുകൾ മായും
ആത്മലയത്തിനതിമൃദുലപദങ്ങൾ
ഹൃദയസ്പന്ദനമാകുന്നു
നിഴൽ മായും മഴക്കാലമേ
നീർത്തുള്ളിയിലൊഴുകി മാഞ്ഞ
ദിനങ്ങൾ പോലെ, ഋതുക്കൾ പോലെ
ഒരിടവപ്പാതിയിക്കുളിരുമായുണരും
തളിരിലകൾ പോലെ
വിരൽതുമ്പിലക്ഷരങ്ങൾ
ഭൂപടം നീർത്തിയതിരുകൾ ചുറ്റിയെത്തും
മഹാദ്വീപങ്ങളെ കടന്ന്
മനസ്സിലേയ്ക്കൊഴുകുന്നു
അതിരുകളില്ലാതെ, ചുറ്റുവലയങ്ങളില്ലാതെ
സ്ഫടികം പോൽ മിന്നും
കാവ്യത്തുടുപ്പുകൾ
പൂർവാഹ്നയുണർത്തിയാലും
മനസ്സിലെ പൂക്കാലങ്ങൾ
മഴക്കാലനീർത്തുള്ളികൾ....
 JUNE 2, 2014
IST 10.13 AM
Sunday


പകൽ നീറ്റിയ ശംഖുകൾ
രാശിതെറ്റിയ പേടകങ്ങൾ
മഴയൊഴുകിയടർന്ന വാക്കുകൾ
ചിന്തേരിട്ട മതിലുകൾ
എഴുതിമുദ്രതീർത്ത ദിനപ്പകർപ്പുകൾ
തണുത്ത സന്ധ്യയുടെ  വസനങ്ങളിൽ
അഗ്നിചിറ്റുകൾ
വളർന്നുയരും വൃക്ഷശാഖകൾ
പാതിയളന്ന അക്ഷരചിന്തുകൾ
മിഴാവിലുലയും ലയം
മിഴിയിലൂടെ, മൊഴിയിലൂടെ
മനസ്സിലൂടെ ഹൃദ്സ്പന്ദനമാകും
കവിത...

Tuesday, May 27, 2014


 MAY 27, 2014
IST 9.37 PM
Tuesday
 മഴ
 

മഴയിഴയിലുദ്യാനസുഗന്ധം
മേഘനാദനടുക്കത്തിലൊരു ദിനാന്ത്യം
പകലോരങ്ങളെഴുതിയ
ത്രിസന്ധ്യാവിളക്കിൽ
തിളങ്ങും മഴത്തുള്ളികൾ
മഴയെന്നുമൊരു കവിതയായിരുന്നു
മനസ്സിൽ പെയ്യും കവിത
കസവുനൂലിനിഴപോൽ
തിളങ്ങുമൊരു നീർത്തുള്ളി
ദിഗന്തമടർന്ന മുറിവുകൾ
മാഞ്ഞുതീരുന്നു
ആകാശത്തിനിതളുകൾ
മഴയിലലിയുന്നു
നാലുകെട്ടിലിരുന്നു കണ്ട
ഗ്രാമമഴയിലെ കവിതയിൽ
മനോഹരമായ ഭൂവിതളുകൾ
പെയ്തിറങ്ങിയ നഗരമഴയിലൊഴുകുന്നു
പ്രായോഗികതയുടെ നീർച്ചാലുകൾ
രണ്ടിലും മുദ്രതീർക്കുന്നു
മുഖപടങ്ങളില്ലാതെയൊരു കവിത
അഗ്നിചിറ്റുകളിലെരിഞ്ഞ
വൃക്ഷശാഖകളിലൂടെ
തണുത്ത മനസ്സിലൂടെ
തിരിഞ്ഞുമുടഞ്ഞും പോകും
പാതകളിലൂടെ
അടഞ്ഞ ജനൽ വാതിലിലൂടെ
മഴസ്വരങ്ങൾ
തുള്ളിത്തുളുമ്പിയൊഴുകുന്നു
ഹൃദ്സ്പന്ദനം പോലൊരു മഴ..

Saturday, May 24, 2014

 May 24, 2014
IST 10.17 AM
Saturday



അനിയന്ത്രിതമാം ദിനപ്പകർപ്പുകൾക്കരികിൽ
മൊഴിയുണർത്തുന്നു
പുരാതനമാമൊരു സ്വപ്നകാവ്യം
ഇതിഹാസങ്ങളിലലിയാതെ
മഴവീണ് നനയും മണ്ണിൻ സുഗന്ധം
പോലൊരു സ്വപ്നം
തളിരിലകളിൽ തുളുമ്പിയൊഴുകും
മഴത്തുള്ളിപോലൊരു സ്വപ്നകാവ്യം
ആകാശത്തിനൊരിതൾപ്പൂവിൽ
എഴുതും സ്വപ്നം
മുനയൊടിഞ്ഞ തൂലികതുമ്പിൽ
അഷ്ടകലാശം ചെയ്തുനീങ്ങിയ
വേഷപ്പകർച്ചകളിൽ
ദിനാന്ത്യനോവുകളിൽ
ദിവ്യഭാവമേറ്റും നിറദീപങ്ങളിൽ
പ്രകാശിതമാം പ്രപഞ്ചം..

Friday, May 23, 2014

 MAY 24, 2014
10/56 AM
SATURDAY


വൈദ്യുതദീപങ്ങൾ മങ്ങിയ
സന്ധ്യയിൽ
നിലവിളക്കിൽ എണ്ണത്തിരി
തെളിയിക്കും സായന്തനമന്ത്രം

മുദ്രമോതിരങ്ങൾ
മുറിവുകളായ്
നൂറ്റാണ്ടുകളിലൂടെ
സ്വാതന്ത്യത്തിനൊരിതൾ
ഹൃദയത്തിലേറ്റുന്നു
ശ്രീരംഗപട്ടണത്തിൻ
താളിയോലകളിൽ
ഓർമ്മചിന്തുകൾ

നടുക്കം തീർന്നെഴുതിയ
കവിതയിൽ കണ്ണുനീർത്തുള്ളിയുറഞ്ഞ
കനകമുത്തുകൾ
കാവ്യാംബരത്തിൻ
കല്പനകളിൽ
നക്ഷത്രങ്ങൾ

വിടരും പ്രഭാതത്തിലേകാദശഭാവം
നറും മലരുകൾ, തളിരിലകൾ
നിസംഗതയുടെ സമതലങ്ങളിൽ
വൈശാഖം

മുഖദർപ്പണങ്ങളിൽ
പ്രതിബിംബിക്കാനൊരുങ്ങാത്ത മനസ്സ്
ഹൃദയസ്പന്ദനം ഉൾക്കടൽ
ലോകസ്പന്ദങ്ങൾ ചുറ്റൊഴുക്കുകൾ
അന്തരംഗമൊരു ആത്മസ്വരം..
 വിരലിലൊരക്ഷരമുദ്രവിരിയുമ്പോൾ


വിരലിലൊരക്ഷരമുദ്രവിരിയുമ്പോൾ
വിസ്മയഭരിതമാകും മനസ്സേ
അരികിൽ ചുമരിലെഴുതിയിടുന്നു
വീണ്ടും വീണ്ടും ആൾക്കൂട്ടം
ഇലയടർന്ന ശിഖരമടർന്ന
വൃക്ഷവിടവുകളിലൂടെ മിഴിയിലേയ്ക്ക്
പുകയിറ്റിക്കുന്നു വീണ്ടും വീണ്ടും
മുഖഛായതെറ്റിയ മുൾമുറിവുകൾ

ഒരിയ്ക്കെലെന്നേ പ്രകോപനത്തിന്റെ
വന്യഭാഷാലിപിയ്ക്കെതിർമൊഴിയെഴുതിയെഴുതിയുലഞ്ഞ
ചന്ദനമരങ്ങൾക്കരികിൽ വീണൊഴിയുന്നു
മുൾവാകപ്പൂവുകൾ
അക്ഷരമുദ്രകളിൽ
സന്ധ്യാവിളക്കെരിയുമ്പോൾ
മുറിഞ്ഞ പക പുകയ്ക്കാനല്പം കടലാസുമായ്
കാലം വരുന്നുവോ


തിരശ്ശീലമറയിലൊളിഞ്ഞിരുന്ന്
ചില്ലുപാളികളാൽ ഹൃദയങ്ങളെ മുറിയ്ക്കും
കൂട്ടായ്മകളെയറിഞ്ഞുതീർന്നിരിക്കുന്നു
മനുഷ്യമുഖങ്ങൾ മറയിട്ടു നീങ്ങുന്നു
ദൈവമതുകണ്ടതിശയപ്പെടുന്നു..


വീര്യം കൂടിയ പ്രകോപനങ്ങളിൽ
ഒരിക്കലേ നിങ്ങൾക്കെന്നെ മുറിവേൽപ്പിക്കാനാവൂ
മുറിവുകളിൽ തേൻ തുള്ളികൾ പോലെ
ഞാനക്ഷരങ്ങൾ നിറയ്ക്കും
ചിരിക്കാൻ മറന്നുതുടങ്ങിയ
ഭൂതകാലത്തിൻ ചെപ്പിൽ
വെറുക്കാൻ പഠിപ്പിച്ച
പഴയ മുഖപടങ്ങൾക്കരികിൽ
നിഴൽപ്പാടുമായ് ഇനിയുമെന്തിന്
കാവലിരിക്കുന്നു നിങ്ങൾ
പുകയ്ക്കുന്നതും, പോർവിളിനടത്തുന്നതും
പിന്നിൽ നിന്നാക്രമിക്കുന്നതും
ചുമരെഴുത്ത് നടത്തുന്നതും
എല്ലാം നിങ്ങളുടെ മാത്രം യുദ്ധതന്ത്രങ്ങൾ
ചന്ദനസുഗന്ധമാർന്ന സോപാനങ്ങളിലൂടെ
പ്രദക്ഷിണവഴിയിലൂടെ ഞാൻ നടക്കും
ദൈവത്തിന്റെ അക്ഷരകാലങ്ങൾ
ശ്രുതിയായുണരുമ്പോൾ
നിങ്ങളുടെ പ്രകോപനങ്ങൾ കണ്ട്,
നിഴൽ യുദ്ധം ചെയ്യുന്നവരെ കണ്ട്
ഞാനും ഒരതിശയഭാവം പണിതെടുക്കാം
പ്രകോപനങ്ങൾക്ക് നന്ദി
അതിനിതളുകൾ പൂവുകൾ പോലെ
കവിതയിലേയ്ക്കാവഹിക്കാം ഞാൻ..


ഹൃദയത്തിന്റെ ഭാഷയിൽ
നിന്നകന്നുനീങ്ങുന്നു ഋണപ്പാടുകൾ
ഹൃദ്സ്പന്ദനകാവ്യങ്ങളിൽ
ഇനിയൊരു യുദ്ധകാണ്ഡമില്ല
ആരണ്യകവാസവുമില്ല
തെളിഞ്ഞ സ്ഫടികചില്ലിൽ
തിളങ്ങുന്ന കവിതകൾ മാത്രം
ശരത്ക്കാലവർണ്ണമാർന്ന്
ശരറാന്തലുകളിൽ തിളങ്ങുന്ന
പ്രകാശം മാത്രം..






Thursday, May 22, 2014


May 22, 2014
IST 11.29 PM
Thursday


ശുഭരാഗങ്ങൾ സന്ധ്യാവിളക്കിനരികിൽ
ശ്രുതിയുണർത്തും ദിനാന്ത്യത്തിൽ
സായാഹ്നകനൽത്തരി നീറ്റിയ
അഗ്നിവർണ്ണങ്ങളിൽ തിളങ്ങും
ലോകഭൂപടം
ഭൂസർഗങ്ങൾ സ്വർവാതിലിനരികിൽ
നക്ഷത്രവിളക്കേന്തിവരും
ത്രിസന്ധ്യയിൽ
ജപമുത്തുകളിലുറയും മന്ത്രങ്ങൾ
ധ്യാനമാകും കൽശീലകളിൽ
സോപാനഗാനങ്ങൾ
ഇടയ്ക്കയിൽ ശ്രുതിയിടും മനോഹരസ്വനം
ഈറനാർന്ന നനവുകൾ മഴമേഘങ്ങളേറ്റും
ഋതുപ്പകർപ്പുകളിൽ
മുദ്രകളും, കടലാസടയാളങ്ങളുമില്ലാതെ
ദേശങ്ങളിൽ കവിത ചുറ്റിയെത്തിയ മനസ്സേ
എത്ര തന്മാത്രകളിൽ
എത്ര നിമിഷതന്തുവിൽ
ഒരു യാത്രയുടെ ചെറിയ വലിയ
സ്വപ്നാടനം
മിഴിയിലുറങ്ങും കവിത പോൽ
വിസ്മയമായ് ഒരു ദിനാന്ത്യം

Wednesday, May 21, 2014

 May 22, 2014
IST 10.18 AM
Thursday


മാമ്പൂക്കൾ വിരിയും
വൈശാഖത്തിൽ,
മഴത്തുള്ളിക്കവിതയിൽ,
ഉടഞ്ഞ ചില്ലുതരിമുറിവ്
സ്ഫടികപാത്രങ്ങളിൽ
തിളക്കമേറിയ പ്രഭാതാക്ഷരങ്ങൾ
നിറയ്ക്കും മനസ്സേ
നിമിഷങ്ങളോടിയ ദർപ്പണചില്ലുകളിൽ
പ്രാചീനമാമൊരിടവേളയുടെ നിഴലൊഴിയും
വർഷ ഋതുവിൽ
ഉറഞ്ഞുതീർന്ന വർത്തമാനകാലം
ലോകഭൂപടം നീർത്തിയതിലൊഴുകും
സമുദ്രങ്ങളിൽ
അതിരുകളുലയും രാജ്യങ്ങൾ
പകർപ്പെഴുതും താലിപത്രങ്ങളിൽ
മുനയൊടിഞ്ഞ തൂലികച്ചെരിവുകൾ
സമതലങ്ങളിൽ
സമാന്തരങ്ങളിൽ
കവിതയൊഴുകുമ്പോൾ
ഇടവപ്പാതിമഴയിലൊരു ഗ്രാമം
ആൽമരച്ചോട്ടിൽ
ഹൃദയസ്പന്ദങ്ങളിലെ
ചന്ദനസുഗന്ധവുമായ് മുന്നിൽ...
May 21, 2014
IST 5.57 PM
Wednesday

ഗ്രാമം ഇലച്ചാർത്തുകൾക്കിടയിലൂടെ
പൂർണ്ണശ്രുതിയിൽ മെല്ലെയുണരും
പ്രഭാതത്തിൽ
കസവുനൂലാൽ തുന്നിയ കവിതയിൽ
കനകവർണ്ണമേറ്റും പകൽ

പ്രപഞ്ചദുന്ദുഭിയിൽ
പ്രദക്ഷിണവഴിയിലൂടെ
നിഴൽ മാഞ്ഞ വാതായനങ്ങളിലൂടെ
നടന്നേറുന്ന നീർക്കണങ്ങൾ

മുദ്രകളിൽ മുനമ്പിൻ ശംഖുകൾ
കൽഹാരങ്ങൾ സഹസ്രനാമജപമായ്
ശ്രീകോവിലേറും മന്ത്രസന്ധ്യകൾ

ഇടവേളയിൽ പതാകയിൽ
കനകാംബരങ്ങൾ നിറയുമ്പോൾ
മനസ്സിൽ പാതിവഴിയിലുപേക്ഷിച്ച
രാജ്യം പോലൊരു നിസംഗത

അലങ്കാരം തെറ്റിയ കവിതയിൽ
ആഭരണമുത്തുകളായ് മഴത്തുള്ളികൾ
മഴയെഴുത്തുകൾ മാഞ്ഞുതീരാതെ
ആകാശം

പ്രകാശം മനസ്സിന്റെ ഗാനമാകുമ്പോൾ
ആത്മാവിന്റെയൊരിതളിൽ
രത്നമുത്തുകൾ പോൽ തിളങ്ങും
അക്ഷരങ്ങൾ

ഉപാധികളില്ലാതെ
പൂക്കാലം വിരിയും പോൽ
ഊഞ്ഞാൽ പടിയിൽ
പ്രപഞ്ചമെഴുതും മഹാഗാനങ്ങൾ

വിസ്മയഭരിതമാം
കാഴ്ചത്തുടുപ്പുകൾ മിന്നിമായും
മുനമ്പിൻ തീരങ്ങളിൽ
തിളക്കമാർന്ന ശംഖിനുള്ളിലെ
സമുദ്രമായ് വളരുന്നു
ഹൃദയകവിതകൾ...

Tuesday, May 20, 2014

 May 21, 2014
IST 9.30 AM
WEDNESDAY



ഉദ്യാനത്തിൻ വൃക്ഷശിഖരങ്ങളിലൂടെ,
പൂവിതളുകളിലൂടെ
തളിരിലകളിലൂടെ
ആത്മാവിന്റെ ധ്യാനമന്ത്രം പോലെ
മഴയൊഴുകുന്നു
ധനികതീരരാജ്യമെഴുതിയ
പുസ്തകത്താളിലൂടെ
ലോകം വളരും വഴികാണും
ദിനാന്ത്യമുറങ്ങിയ സ്വപ്നങ്ങളിൽ
കവിതപോലൊരു വൈശാഖം
മഴതൂവിയ തീർഥപാത്രങ്ങളിൽ
ഗ്രാമത്തിൻ ഘനരാഗങ്ങൾ..
മിഴിയിൽ കടന്നേറുന്ന
ദൃശ്യഭാവങ്ങളിൽ
സ്പർശ്യമാമൊരു നിസംഗസ്വരം
ഒഴുകിയൊഴുകിയൊടുവിൽ വിരലിലുറയും
മഴത്തുള്ളിപോൽ ഹൃദയം..

Saturday, May 17, 2014

 May 17, 2014
IST 11.05 AM
Sunday


ദൃശ്യാതീതമാം പ്രപഞ്ചഖനിയിൽ
നക്ഷത്രങ്ങൾ പോലും തിളങ്ങും
അക്ഷരങ്ങൾ
ഗ്രാമമുറങ്ങിയ സായന്തനവിളക്കിൽ
സ്വർണ്ണനാളങ്ങൾ
മിഴിതുറന്നരികിൽ പ്രഭാതം
പവിഴമല്ലിപ്പൂക്കൾ വിരിയും
ഉദ്യാനത്തിൽ
സുഗന്ധമൊഴുകും സ്വരങ്ങൾ
മഴതൊട്ടുണരും സോപാനങ്ങൾ
ചിത്രത്തൂണുകളിൽ ചിദംബരലയം
ആകാശമേലാപ്പിൽ അഖണ്ഡനാമജപം
മൊഴിമുദ്രയിലൊഴുകും സമുദ്രതീരങ്ങളിൽ
കസവുതുന്നും കാവ്യസ്വരങ്ങൾ...
 May 17, 2014
IST 9.35 PM
Saturday


ദിനാന്ത്യക്കുറിപ്പുകളിൽ
പ്രകൃതിയുടെ തീവ്രസ്വരങ്ങൾ
തുർക്കിയിലൂടെ
മേഘനനദീതീരത്തിലൂടെ
ഉദ്യാനം ചുറ്റിയൊഴുകിയൊരു
മൺതരിയിലുറയുന്നു
ലോകത്തിനപ്പുറത്തേയ്ക്കൊരു
വാതിലനരികിൽ
യാത്രാനൗകയുലഞ്ഞുറങ്ങിയ
ഹൃദയങ്ങൾ
ആരവങ്ങളുമായ്
നീങ്ങുമാൾക്കൂട്ടത്തിനരികിൽ
നിറമൊഴിയും വൈശാഖചന്ദനം
സന്ധ്യാവിളക്കിൽ പ്രകാശബിന്ദുക്കളുറങ്ങിയ
മഴക്കാലത്തിൽ
എഴുതിയ കടലാസുതാളുകളിൽ
കാവ്യമുദ്രകൾ..

Friday, May 16, 2014

 May 16, 2014
IST 10.14 AM
Saturday


 പ്രകൃതിസ്വരങ്ങൾ
 


ഭൂമിയുടെ നിനവുകൾ
കാവ്യങ്ങളായൊഴുകും
സമുദ്രശംഖുകൾ
ഇടവേളകളുടെ മർമ്മരം
തീർന്ന നിസംഗതീരങ്ങൾ
വൈശാഖശുഭ്രദലങ്ങൾക്കരികിൽ
മഴയുടെ ദിവ്യശ്രുതി
പാരിജാതങ്ങൾ വിരിയും
ഗ്രാമമേ, മനസ്സിൽ കവിതയുണർത്തിയ
പൂർവാഹ്നങ്ങളിൽ  പ്രകാശമാനമായ
അക്ഷരങ്ങളായ്
പ്രകൃതിസ്വരങ്ങൾ...

Sunday, May 11, 2014

May 12, 2014
IST 9.39 AM
Monday


പ്രഭാതമഴയിൽ ഗ്രാമമെഴുതിയ
കവിതയിൽ
പവിഴമല്ലിയിതളുകൾ
നഗരമുലച്ച ഹൃദയസ്പന്ദങ്ങളിൽ
തീവ്രസ്വരങ്ങൾ
ഇഴയടർന്ന ഓർമ്മകളിൽ
കൂട്ടം തെറ്റിയോടും മുകിൽത്തുണ്ടുകൾ,
തീരമണൽത്തരികൾ
യുദ്ധമുറിവുകളുണങ്ങാത്ത
അതിരുകളിലൂടെ
വിപ്ലവമൊടുങ്ങിയ നഗരങ്ങളിലൂടെ
ഗ്രഹമിഴികളാൽ നിശ്ശബ്ദമാക്കപ്പെട്ട
ശുഭ്രാകാശത്തിലൂടെ
ഋതുക്കളിലൂടെ
ഗ്രാമനഗരവിങ്ങലേറ്റും
വിരൽതുമ്പിലൂടെ
മനസ്സ് യാത്രയിലാവും
പ്രകാശബിന്ദുവിലുണരും
അക്ഷരങ്ങൾ

Monday, May 5, 2014

 MAy 6, 2014
IST 8.51 AM


സ്വരങ്ങളുണർന്ന കടൽ ശംഖിൽ
ദിനങ്ങളെഴുതിയ ഗ്രഹമൊഴികൾ
നിഴൽപ്പാടുകൾ മാഞ്ഞ മഴയിഴയിൽ
നേർത്തുവരും പ്രഭാതം
ചുറ്റുവിളക്കുകളുറങ്ങിയ
പ്രദക്ഷിണവഴിയിൽ
കൽത്തേരുകൾ
കടം കഥയുടെ കല്പനകളിൽ
ഇലയനക്കങ്ങൾ
മൃദുപദങ്ങൾ ചുറ്റിവരും മനസ്സിൽ
തളിരിലകൾ, ഗ്രാമസുഗന്ധം
വൃത്തം തെറ്റിയ കവിതകളിൽ
വിസ്മയക്കൂട്ടായക്ഷരങ്ങൾ...
 MAY 5, 2014
IST 9.33 PM
MONDAY


സായാഹ്നമഴയിൽ
ഉദ്യാനമൊരു കവിതയായി
മിഴിയിലുടക്കിയ അക്ഷരങ്ങൾ
ആവനാഴികളിലസ്ത്രങ്ങൾ
പൂക്കളായ് പെയ്തൊഴിയും
പുരാണങ്ങൾ കണ്ടുനീങ്ങി
സന്ധ്യാദീപങ്ങൾ തെളിയും
പടിപ്പുരയിൽ ഗ്രാമം
ഹൃദ്സ്പന്ദനകാവ്യങ്ങൾ തേടി
ഇതളടർന്ന ആകാശം
നക്ഷത്രപ്രകാശത്തിൽ
ഓർമ്മകളുടെയക്ഷരക്കൂട്ടുകളിൽ
സ്വർണ്ണചേർത്തൊരു
വ്യോമഗാനമെഴുതി
മൊഴിപകർന്നൊരു മുനമ്പിൻ തീരം
മിഴിപൂട്ടിയുറങ്ങി...

Wednesday, April 30, 2014

 MAY 1, 2014
IST 10.00 AM
Thursday



വൈശാഖമൊരു മഴതുള്ളിയായ്
മനസ്സിൽ പെയ്യും കവിതയിൽ
അടർന്നുവീണ ദലങ്ങൾ
ഋതുക്കളായ് മാഞ്ഞുതീരും
പ്രദക്ഷിണപഥത്തിൽ
അക്ഷരതെറ്റുകളേറി വളർന്ന
ഇടവേളയിലുരസിമുറിഞ്ഞ
ഹൃദയസ്പന്ദങ്ങളിൽ
കാലം നീങ്ങിയ നിഴലോരങ്ങളിൽ
പ്രകാശമൊഴുകും മിഴിയിൽ
പരിചയുമുറുമിയുമായ്
പൊരുതിയ മൊഴിയിൽ
ഉത്തരങ്ങൾ തേടിനടന്ന
ബാല്യകുതൂഹലങ്ങളിൽ
കൽക്കെട്ടിൽ വീണുടഞ്ഞ
കാൽച്ചിലമ്പിനൊരു മുത്തിൽ
മനസ്സിലിതളടർത്തിവിരിയും
പവിഴമല്ലിപ്പൂവുകളിൽ
ചന്ദനസുഗന്ധമാർന്ന
ഉദ്യാനങ്ങളിൽ
കേൾക്കാനാവുന്നു ഉൾക്കടലിൻ
അന്തരഗാന്ധാരശ്രുതി..

Tuesday, April 29, 2014

APRIL 30, 2014
IST 10.39
Wednesday



ആകാശമേ
അനിർവചനീയമായ മൃദുസ്വരങ്ങളിൽ
പ്രകൃതിയെഴുതും പൂർവാഹ്നങ്ങളിൽ
ഇതളിലകളിൽ ഗ്രാമപ്പറവകൾ
കീർത്തനമാലപിക്കും കിളിക്കൂടുകളിൽ
എവിടെയോ മറന്നിട്ട പഴയ
ഒരു കവിതയുടെ വരികൾ
ഓർമ്മതെറ്റിവീണ ഇടവേളയിലും
ആരവഗാനങ്ങളുമായ് ആൾക്കൂട്ടം
തിങ്ങിയോടിയ നഗരപ്പുകയിലും
മൊഴിയുടഞ്ഞ ചില്ലുതരികൾക്കിടയിലും
മനസ്സിലുലയാതെയൊഴുകുന്നുവല്ലോ
പ്രകീർത്തനങ്ങളും,പ്രകോപനവും
തുരുമ്പിടാതെ നിലവറകളിൽ
ഭൂമി സ്വരുക്കൂട്ടിയ കവിതകളിൽ
കനകപ്രകാശമേകും പൂർവദീപങ്ങൾ
അലങ്കോലപ്പെട്ട രാജ്യപരവതാനിയിലൂടെ
എഴുതിസൂക്ഷിച്ച അക്ഷരക്കൂടകളുമായ്
നടക്കുമ്പോൾ അറിയാനാവുന്നു
ഋണപ്പാടുകൾ ഭാരമേറ്റിയ നിർണ്ണയതുലാസുകളിൽ
ഭാരരഹിതമാമൊരു തൂവലായ്
ഹൃദയം സ്പന്ദിക്കുന്നു
ഒരോ ഇതളിലും മനോഹരമാമൊരു
കവിത വിരിയുന്നു
 APRL 29, 2014
IST 10.29 PM
Tuesday




സായാഹ്നം തണൽ മരച്ചോട്ടിലെ
കരിഞ്ഞ ഇലകളായി
സായന്തനമൊരു മൺചിരാതിനരികിൽ
പുരാണങ്ങളായി
എല്ലാം മറന്നുറങ്ങിയ ഹൃദയം
സ്വപ്നങ്ങൾ മറന്ന യാഥാർഥ്യമായി
മനസ്സ് കവിതയൊഴുകാനൊരു
തീർഥസമുദ്രത്തിനായ്
ക്ഷേത്രപ്രദിക്ഷണത്തിൽ..
പ്രഭാതമുണരും പൂർവസ്മൃതിയിൽ
ധ്യാനഭാവത്തിലൊഴുകി ഭൂമി..

Monday, April 28, 2014

APRIL 29, 2014
IST 10.43 AM
Tuesday



പ്രഭാതം ഒരീറൻ തുടുപ്പായുണരും
ഉദ്യാനത്തിനരികിൽ
അതിരുകളേറിവരും
അധിശഭാവം
അന്യായഭാവം
ഓർമ്മയിതളിൽ
കവിതയുടെ കനകചിന്തുകൾ
നഗരം ഗ്രാമത്തിനരികിലൂടെ
ഇടക്കാലനോവുകളും
ഗ്രഹമിഴികളുമായ് നീങ്ങും
വർത്തമാനകാലത്തിലും
പവിഴമല്ലിക്കവിതകൾ
മനസ്സിൽ അമൃതുതൂവിവിടരുന്നു
മൺ തരികൾ ചേർത്തൊഴുകും
ഭൂമിയുടെ മൃദുപദങ്ങളേ
മനസ്സിന്റെ വ്രണിതനോവുകളെ
മായ്ചുതീർത്താലും
APRIL 28, 2014
IST 10.18 P M
Monday


മൃദുപദങ്ങൾക്കരികിൽ
നിഴലനക്കങ്ങൾ കേൾക്കാനാവുന്നു
പരിചയും ഉറുമിയുമായ്
പിന്നിലൊളിപാർക്കുന്നു
പരിചിതമാം അർഥശൂന്യത..
ഗ്രാമമുറങ്ങും മനസ്സിൽ
ചന്ദനക്കുളിർഗാനം തേടുമ്പോഴും
നീറ്റിയ ശംഖിൽ കവിതയെഴുതും
കടലുണരുമ്പോഴും
കേൾക്കാം അഴിമുഖങ്ങളുടെ
ആവലാതികൾ..
നന്ദി...
എല്ലാറ്റിനും...
നക്ഷത്രങ്ങളുടെ കവിതയിൽ
നിന്നൊഴുകിയ ശുഭ്രാക്ഷരങ്ങൾക്ക്
നന്ദി
പ്രകോപനങ്ങൾക്കും
മനസ്സുലയ്ക്കാനയച്ച
അനേകം ജീവജാലങ്ങൾക്കും
നിഴലുകൾക്കും
അസ്ത്രങ്ങൾക്കും
സഹായങ്ങൾക്കും
പരിഹാസങ്ങൾക്കും
ആരോപണങ്ങൾക്കും
തൂക്കം തട്ടിയുടച്ച തുലാസുകൾക്കും
എല്ലാറ്റിനും നന്ദി..

ആകാശവാതിലിലെ ദൈവമേ
അവർ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു
ഭൂമിയിലെ കുറെ ജീവജാലങ്ങളെ കൈയിലെടുത്ത്
അറിവില്ലായ്മയുടെ അക്ഷരങ്ങൾ കൂട്ടിവിളക്കി
പ്രകോപിപ്പിക്കുന്നുമുണ്ട്
അവരോട് സഹതാപം കൂടിക്കൂടിവരുന്നു
പ്രകോപനത്തിന്റെ ശരങ്ങൾ കൈയിലേന്തിനിൽക്കും
വെറും സാധാരണത്വത്തിനെ കാണുമ്പോൾ
മനസ്സിലെ ഗാനങ്ങൾ മനോഹരമാക്കാനൊരു
വാക്ക് തേടും ഹൃദയത്തിലിപ്പോൾ
അതീവഹൃദ്യമായ ഒരു കീർത്തനമുണരുന്നു..
ആദിദു:ഖങ്ങൾ സമതീരങ്ങളായിരിക്കുന്നു...
സമാന്തരങ്ങളിലിരുന്ന് കാണും ലോകം
എത്ര പരിചിതമിന്ന്
അക്ഷരതെറ്റുകൾ മായ്ച്
അളന്നു തീർന്ന മൺ തരികളിലും കവിതയെഴുതും
ഭൂമിയെ പരീക്ഷിക്കും വിചിത്രഭാവമേ
നിന്നെയറിഞ്ഞുതീർന്നിരിക്കുന്നു.
നന്ദി...




Sunday, April 27, 2014

 Aoril 20, 2014
IST 9.09 AM
Monday



ഹൃദയദലങ്ങളുടയും
അലോസരങ്ങളിലും
പ്രഭാതമൊരു സ്വരമായ്
മൊഴിയായ് തുടിയിടും
മനസ്സിൽ
ഓർമ്മനീറ്റിയ കടൽശംഖുകൾ,
കവിതകൾ
പൂമുഖപ്പടിയിൽ
ചിത്രങ്ങൾ ശബ്ദമുയുർത്തുമ്പോഴും
മനസ്സിൽ ശബ്ദരഹിതമാമൊരു
നിസ്സംഗത
മനസ്സുചുരുങ്ങിയ
ഇടവഴിയിലെ ആരവം
മൃദുലപദങ്ങൾ കാവ്യസർഗമാകും
ജപമണ്ഡപങ്ങളിൽ
സുഖദു:ഖങ്ങൾ കടം കൊണ്ട
കലഹച്ചിമിഴ്
ഭ്രമണലയമുടയും ദിനാന്ത്യത്തിൽ
പാതിയെഴുതിയ കവിതയിൽ
പ്രഭാതത്തിൻ കനകദീപങ്ങൾ..

Saturday, April 26, 2014

APRIL 27, 2014
IST 9.59 AM
Sunday



അസ്വസ്ഥഗാനങ്ങൾ
അനുസ്വരങ്ങളായ്
ആകസ്മികഗാനങ്ങളായ്
ആത്മാവിൻ രാഗമാലികയായ്
അശോകപ്പൂവർണ്ണസന്ധ്യയായ്
അറിവിനക്ഷരങ്ങളായ്
അഗസ്ത്യപുരാണമെഴുതും
അതിപ്രാചീനതയായ്
അറവാതിലുടയ്ക്കും
ആത്മധ്വനിയായ്
ആവനാഴിയിലുറങ്ങും
അസ്ത്രമുറിവായ്
ആരണ്യകപർണ്ണശാലയിൽ
അഞ്ജാതവാസനൊമ്പരങ്ങളായ്
ആഴക്കടലിനാന്ദോളനമായ്
അരികിലൊരു ശംഖിലുണരുന്നു...
 April 26, 2014
IST 9.42 PM
Saturday



ഇലച്ചാർത്തുകൾക്കിടയിലൂടെ
ഗ്രാമം സന്ധ്യാവിളക്കുമായണയും
പൂമുഖപ്പടിയിൽ
മനസ്സിൽ നിന്നും അക്ഷരങ്ങളൊഴുകി
കവിതയായ് സമുദ്രത്തിലലിഞ്ഞ്
ശംഖിലുറഞ്ഞ നാളിൽ ഒന്നറിയാനായി
ഹൃദയത്തിനൊരു തിരശ്ശീലമറയും,
മറക്കുടയുമായാൽ
ആരവങ്ങൾക്കിടയിലും
അതിരുകവിയും നിഴലൊഴുക്കിലും
ദു:ഖഭാരം ചുമലിലേറ്റാനാവാതെ
ഭൂമി തളരുമ്പോഴും
വ്രണിതവ്യഥകൾ ചുറ്റിലൊഴുകുമ്പോഴും
തൂവൽ പോലെ ലഘുഭാരമുള്ള
ഒരാവരണത്തിൽ
മുഖം മനസ്സിന്റെ ദർപ്പണമാക്കാതെ
ഭദ്രമായ് സൂക്ഷിക്കാനായാൽ,
അശേഷം ദു:ഖമില്ലെന്നഭിനയിക്കാനായാൽ,
ശബ്ദഘോഷങ്ങൾ വിരൽതുമ്പിലെ
കവിതയ്ക്കരികിലൂടെ നീങ്ങും
ഒരു കൗതുകക്കാഴ്ച്ചയുടെ ചുമർചിത്രം മാത്രമായി
രൂപാന്തരപ്പെട്ടേയ്ക്കും..

Friday, April 25, 2014

April 26, 2014
IST 10.21 AM
Saturday



പൂക്കാലമെല്ലാം കരിയും വേനലിനരികിലൂടെ
പ്രഭാതം ഇളം കാറ്റായൊഴുകും ഉദ്യാനത്തിലൂടെ
മെല്ലെ മെല്ലെ പുകയുമാരവുമായ്
പുരോഗമനമുണരും മുൻപേ
അഭിഷേകം കണ്ടുമടങ്ങും മനസ്സേ
തീർഥക്കുളങ്ങളിൽ ഗ്രാമം മറന്നിട്ട
നെയ്യാമ്പൽപ്പൂവുകൾ..
പാടങ്ങളിലൂടെ കവിതയൊഴുകും മനസ്സുമായ്
നഗരവാതായനങ്ങളിലല്പം അമ്പരപ്പായ്
വൃക്ഷശാഖകൾ പോൽ വളരും
അക്ഷരങ്ങളിൽ കടും കെട്ടുകൾ
ഉടയും സ്വരങ്ങൾ ചേർത്തെഴുതും ഹൃദയമേ
പൂർവാഹ്നം തീർഥം തൂവും മണ്ഡപങ്ങളിൽ
ഒരു ജപമുത്താകുന്നു ഭൂമി
APRIL 25, 2014
IST 10.56 PM
Friday


ഒഴുകും ചിന്തകൾക്കിടയിൽ
ചില്ലുതരികൾക്കിടയിൽ
എഴുതിയുണർത്തിയ
കവിതകൾക്കിടയിൽ
മൊഴിതീർത്ത മതിലുകൾക്കിടയിൽ
വെയിൽ പാകിയ തടങ്ങൾക്കിടയിൽ
തളിരിലകൾക്കിടയിൽ
മൺതരികൾക്കിടയിൽ
സമുദ്രമൊഴുകും ഉപദ്വീപിൽ
മുനമ്പിനൊരു മുദ്രയേകും ഉൾക്കടലിൽ
എവിടെയോ
ഊർജ്ജ്വതേജസിനൊളിചിതറും
മിഴിയിണയിൽ,
അഗ്നിദീപങ്ങളിൽ
സന്ധ്യാതീരങ്ങളിൽ
തിളങ്ങിമിന്നുന്നു
നക്ഷത്രങ്ങൾ..

Thursday, April 24, 2014

 APRIL 25, 2014
IST 11.05 AM
Friday



ചുമർചിത്രങ്ങളിൽ
നിന്നൊഴുകിയ നീർക്കണങ്ങളിൽ
ദിനാന്ത്യം മൂടിപ്പൊതിഞ്ഞ
പകൽത്തരികളിൽ
ഉറങ്ങിതീർന്ന സ്വപ്നങ്ങളിൽ
ഭ്രമണലയം പ്രഭാതമായ
ഗ്രാമങ്ങളിൽ
എഴുതാനായ് മിഴിയിലേയ്ക്കൊഴുകിയ
ഹരിതപ്രപഞ്ചമേ
ചുറ്റൊഴുക്കുകളിലൊഴുകും
തളിരിലതുമ്പിൽ
എഴുതിതീർക്കാനാവാതെ
വളരുന്നുവോ
ഹൃദയവിസ്മയനിനവുകളിൽ

Wednesday, April 23, 2014

 April 24, 2013
IST 9.55 AM
Thursday



മിഴിയിൽ പ്രഭാതമുണരുമ്പോൾ
ത്രികോണ,സമ, ദീർഘചതുരങ്ങൾ
ശിരസ്സിലേറ്റിയ കടും കെട്ടുകൾ
വൃത്താകൃതിയിലൊഴുകും
ഉപരിതലലയം മനോഹരമായ
കവിതയിലേയ്ക്കാവഹിക്കും
മനസ്സേ
മഞ്ഞുപാളികളടരും മനാസ്‌ലുവിലൂടെ
കാസ്തമണ്ഡപത്തിനരികിലൂടെ
അതിരുകളറിയാതെ
ആര്യഭട്ടയുടെ ദൂരവേഗമറിയാതെ
ആകാശനക്ഷത്രങ്ങൾ തിളങ്ങും
കൗതുകബാല്യവുമായ്
വഴിനടന്നെത്തിയ സംവൽസരങ്ങളിൽ
നഗരബിംബങ്ങൾക്കരികിൽ
മൊഴിയായൊഴുകും
ഹൃദയസ്പന്ദമേ
അനന്യമാമൊരു സ്വാന്തനസ്പർശം
അക്ഷരങ്ങളിലുണരുമ്പോൾ
ചിത്രപടങ്ങളിൽ ചന്ദനവർണ്ണമാർന്ന
ചാരുതയേകും പൂർവസന്ധ്യ


Tuesday, April 22, 2014

 APRIL 23, 2014
IST 10.49 AM
Wednesday


മഴയിലൊഴുകിയ ഇലയിതളുകളിൽ
ശൂന്യതയുടെ നിഗൂഢഭാവങ്ങളിൽ
നിഴലൊഴുകിയ നഗരപാതകളിൽ
സമുദ്രമുനമ്പുകളിൽ
ശംഖുകളിൽ
പ്രഭാതത്തിൻ പൊൻകതിരുകളിൽ
സായാഹ്നവെയിലിൽ
സായന്തനദീപങ്ങളിൽ
ആകാശനക്ഷത്രങ്ങളിൽ
അനന്തതയുടെ അപാരതയിൽ
ഋതുക്കളിൽ
ദേശാടനപ്പക്ഷികളുടെ കുടീരങ്ങളിൽ
ഇതിഹാസങ്ങളുറങ്ങും നിലവറകളിൽ
സോപാനത്തിൽ
കൽമണ്ഡപങ്ങളിൽ
സ്വരങ്ങളുമക്ഷരങ്ങളും നിറയ്ക്കും
മനസ്സേ
ഇടവേളകളുടെ മന്ത്രം
കാവ്യസ്പ്ന്ദനത്തിലലിയും
വിസ്മയചെപ്പുകളിൽ
ഭൂമിയുണർത്തുന്നു
വൈശാഖപ്പൂവുകൾ...


Sunday, April 20, 2014


APRIL 21, 2014
IST 9.43 AM
Monday


സമുദ്രമൊരുൾക്കടൽചിത്രമെഴുതും
മുനമ്പിലെ പൂർവസന്ധ്യ...
നഗരക്ഷേത്രങ്ങൾ അഭിഷേകത്തിനായ്
ആദ്യാരതിയുഴിയും പ്രഭാതങ്ങൾ
ഇലയടർന്നുവീഴും തണൽശാഖകളിലൂടെ
നടപ്പാതകൾ കമ്പോളങ്ങളാകും
അനുപാതദൈന്യങ്ങളിലൂടെ
ഹരിതവനശാന്തിപോലെ
നഗരപുരോഗമനം പോലെ
തുലാസുകളിൽ നഗരഗ്രാമങ്ങൾ
അളന്നിടും സംഖ്യാരേഖകൾ
ആൾക്കൂട്ടത്തിനാരവരഹിതപ്രഭാതങ്ങളിൽ
വിരൽതുമ്പിലെ കവിത വിസ്മയമിഴികളാൽ
മനസ്സിൽ മൊഴിയെഴുതുന്നു
അക്ഷരങ്ങൾ നഗരഗ്രാമങ്ങൾക്കുമപ്പുറം
ആകാശവുമതിനുമപ്പുറവും
പ്രപഞ്ചവുമേറി
ഹൃദയഭാഷയെഴുതുന്നു
കാവ്യസ്പർശത്തിനെഴുത്തുപാളികളിൽ
പ്രഭാതം പ്രകാശമാനമായ
പ്രദീപതഭാവമാവുന്നു...

Saturday, April 19, 2014

 APRIL 20, 2014
IST 8.48 AM
SUNDAY


പ്രഭാതം മിഴിയിലുണർവാകും
മുൻപേ വെയിൽപ്പകലുണർന്നിരുന്നു
തപാൽ പെട്ടിയിൽ അനുഗ്രഹം പോലെ
ഒരു കത്ത്
വിസ്മൃതസ്മൃതി തേടിയൊഴുകും
ദിനങ്ങൾ പോലെ
സംവൽസരങ്ങളിലൂടെ നേർത്തുനേർത്തുവരും
ഉണർത്തുപാട്ടുകൾ
വിരൽതൊട്ടുണരും ലോകഭൂപടത്തിലൂടെ
രാജ്യങ്ങൾ, സമുദ്രങ്ങൾ, നീർക്കണങ്ങൾ
മൊഴിപകർത്തിയ മുദ്രകൾ
ഭദ്രസ്വപ്നങ്ങളാം കവിതകൾ
മൂടിക്കെട്ടിയ പുകച്ചുരുളുകളിലിടയ്ക്കുണരും
അഗ്നിപ്പൊട്ടുകൾ
പഴേയിഴകൾ, പർവതങ്ങൾ പറന്നുനീങ്ങിയ
അടയാളങ്ങൾ
എഴുതിയും തൂത്തും ചുമരുകളിലുറങ്ങും
ആധികൾ
വെയിൽപ്പാളികളിൽ തട്ടിയുടഞ്ഞുവീഴും
അക്ഷരങ്ങളുടെ വെളിപാടുകൾ
അറിവിന്റെ ദൈർഘദൂരങ്ങളിൽ
ആത്മാവിന്റെ ശബ്ദരഹിതസ്വരങ്ങൾ
മിഴാവ് കൊട്ടിപ്പാടും ദിനാന്ത്യചിത്രങ്ങൾ
സന്ധ്യാവിളക്ക് തെളിയിക്കും കവിത

Friday, April 18, 2014


 APRIL 19, 2014
IST 7.47 AM
Saturday


തത്വങ്ങൾ പകുത്തെടുത്ത്
ശുഭ്രാകാശത്തിനൊരിതളിൽ
കമാനമാക്കുന്നു കുലം..
നീറ്റിയ വെൺശംഖുകൾ ചിന്തേരിട്ട
പഴയ ഗ്രാമപ്പുരയിൽ
പുരാണങ്ങൾ വായിച്ചിരിക്കും സ്മൃതി..
അറിയാത്തതറിഞ്ഞറിഞ്ഞൊടുവിൽ
അലങ്കോലപ്പെട്ട മനസ്സ് പോലെ
പുരോഗമനത്തിന്റെ നിറവ്...
ഈറൻപ്രഭാതങ്ങൾ ഓർമ്മയാവും
നഗരപാതയിലൂടെ ധൂമപാളികളാൽ മൂടിക്കെട്ടിയ
സങ്കല്പങ്ങൾ...

ചിത്രതാഴിട്ടു ഭദ്രമായടച്ച
മനസ്സ് തുറക്കാനാകുലപ്പെടും ഹൃദയം..
ഇടയ്ക്കുടയും വാക്കുകൾ, മഷിപ്പാത്രങ്ങൾ..
തൂവിവീഴും നിർണ്ണയതുണ്ടുകളിൽ
അറിയാതെ വീണുടഞ്ഞ ആലാപനത്തിനൊരുസ്വരം...
ദിക്കുകൾ പേരറിയാത്തവരിലൂടെ
ഫലകങ്ങളിൽ മുദ്രയേകുമ്പോൾ
അറിയാനാവുന്നു ആത്മാവിൽ
നൊമ്പരമാകും ജീവസ്പന്ദങ്ങളെ...
ലോകത്തിനതിരുകൾ പോലെ
വളരുന്നു ഗ്രഹച്ചിമിഴുകൾ...
സമുദ്രതീരം പ്രഭാതത്തിനരികിലിരുന്ന്
മനസ്സും ഹൃദയവും ചേർത്തുവച്ചെഴുതുന്നു
ഭൂമിയുടെ സ്പന്ദനലയം...

April 18, 2014
IST 11.04 PM
Friday


കൈതപ്പൂവുകൾക്കരികിലൂടെ
കളിയോടം തുഴഞ്ഞൊരു ബാല്യം
നിറം ചേർത്തൊരിടവേളയിൽ
നിമിഷങ്ങളേറിയ നിതാന്തദു:ഖം
സ്മൃതിതുന്നിയ പരവതാനികളിൽ
വിധി നടന്നുനീങ്ങിയ കാല്പാടുകൾ
അളന്നുതൂക്കിയാത്മാവിന്റെയൊരിതളിൽ
ഭാരമേറ്റിയ തുലാസുകൾ
സായം സന്ധ്യയിലൊരു വിളക്കുമാടത്തിൽ
ഗ്രാമം വൈദ്യുതദീപങ്ങളായ് മാറിയ പുരോഗമനം
ദിനാന്ത്യം തേടിപ്പോയ കടവിൽ
ഓളങ്ങളുടെ മൃദുഗാനം
തീർഥക്കുളങ്ങളിൽ നിറം തീർക്കും
നിശ്ചലത
പറഞ്ഞുതീരാതെയൊരു മൊഴി
കവിതയായുണരാൻ
നക്ഷത്രങ്ങളിൽ അക്ഷരചിത്രമെഴുതുന്നു
മുനമ്പുകൾക്കപ്പുറം നഗരമതിരുപാകിയ
കൽക്കെട്ടിലിരുന്നു കാണും സമുദ്രം
ശംഖിലെഴുതുന്ന കവിത

Thursday, April 17, 2014

 April 18, 2014
IST 9.09 AM
Friday


തീർഥസ്നാനം  ചെയ്തുണരും
സമുദ്രതീരങ്ങളിൽ
പ്രശാന്തിഗാനമെഴുതും
മണൽത്തരികൾ
ദീപ്തഭാവമാർന്ന ചുറ്റുവിളക്കുകൾ
ശീവേലി കണ്ടുണരും
ക്ഷേത്രനടയിൽ ഭാരരഹിതഹൃദയം
തൂവൽ പോലെയൊഴുകുന്നു
ആകാശം ചുരുങ്ങിയ പ്ലാനറ്റോറിയത്തിൽ
ഒഴുകും ഗ്രഹചിത്രങ്ങളിൽ
ഒരത്ഭതച്ചിമിഴ്
മിഴിരണ്ടിലുമൊഴുകിയ
നക്ഷത്രങ്ങളിൽ കാവ്യസ്പന്ദങ്ങൾ
മൊഴിയെഴുതാനായെത്ര ഗ്രഹങ്ങൾ
ഉപദ്വീപിനൊരു കോണിൽ
എത്രയെത്ര അഗ്നിസ്ഫുലിംഗങ്ങൾ
അത്ഭുതയന്ത്രപ്പറവകൾ
അതിനേക്കാൾ വേഗത്തിലോടുന്നുവോ മനസ്സ്
അക്ഷരങ്ങൾ നിറഞ്ഞുതൂവിയൊഴുകും ഹൃദയമേ
നീയെവിടെ സൂക്ഷിക്കുന്നു
നിലവിളക്കിന്റെ നിറതിരിനാളം പോലെ
പരിശുദ്ധമാം ജീവന്റെ അഗ്നി..
 APRIL 17 2014
IST  9.58 PM
Thursday

സൗഗന്ധികങ്ങൾ വിടരും
വെൺ വൈശാഖചെപ്പിൽ
മഴയീറനണിഞ്ഞെത്തിയ
പ്രഭാതവും കടന്ന്
ആൾപ്പാർപ്പില്ലാത്ത
പർണ്ണശാലകളിലേയ്ക്ക്
നടന്നുനീങ്ങുന്നു മനസ്സ്
ആരവരഹിതജപമണ്ഡപങ്ങളിൽ
അനന്യമാമൊരുണർവ്
കാൽച്ചിലങ്കമണിനാദം പോലെ
നീർച്ചാലുകളൊഴുകും
നിബിഢവനങ്ങളിൽ
മഴയിഴയിലൊഴുകും
നനുത്ത മുത്തുകളിൽ
മിഴിപൂട്ടിയൊരു കവിത
തൊട്ടുണർത്താനാവാതെ
അക്ഷരങ്ങളാലംകൃതമായ
ശിലാരാഗം പോലെയൊരു കവിത
അഭിഷേകജലം പോലെതൂവിപെയ്യും
മഴയ്ക്കരികിൽ
ഹൃദയം മെല്ലെയടർത്തിയെടുക്കുന്നു
അക്ഷരമാല്യങ്ങൾ
അടരുന്ന മൊഴിശിഖരങ്ങളിൽ
തളിർക്കുന്നു വീണ്ടും ഇലച്ചാർത്തുപോലെ
അക്ഷരങ്ങൾ...

Wednesday, April 16, 2014

 APRIL 17, 2014
IST 10.33 AM
Thursday



വെൺ ശംഖുകളിൽ ചക്രവാളം
കവിതയെഴുതി നീങ്ങും പ്രഭാതത്തിൽ
ഭൂമിയൊരു സങ്കീർത്തനഭാവമാർന്ന
മുനമ്പു ചുറ്റി തീർസ്നാനവും
കഴിഞ്ഞെത്തിയ മണൽത്തരികളിൽ
അക്ഷരങ്ങൾ ചേർത്തെഴുതുന്നു
ആദ്യക്ഷരങ്ങൾ സ്മൃതിയിലുണരും
ബാല്യത്തിലൂടെ
സർവകലാശാലകളിൽ ഗ്രന്ഥങ്ങളായ്
വളരും അറിവുപോലെ
മനസ്സിലുണരുമ്പോൾ
എഴുതിയുടഞ്ഞ സങ്കല്പങ്ങൾ
കസവുകനൽ ചേർത്ത് വീണ്ടും തുന്നുന്നു
ഒരുഷസന്ധ്യാകാവ്യം
മറന്ന നോവുകളും ആഹ്ലാദങ്ങളും
ഉറഞ്ഞുതീരുന്ന ശിലകളിൽ,
കടഞ്ഞെടുത്ത തീർഥപാത്രങ്ങളിൽ
മഴയൊഴുകുന്നു
മുറജപം തെറ്റിയ മറക്കുടകളിൽ
തപസ്സിലാണ്ട നൂറ്റാണ്ടുകൾ
താളിയോലകളിലൂടെ
കനൽച്ചില്ലകളിലൂടെ
ദിനങ്ങൾ നടന്നുനീങ്ങും വഴിയിൽ
ഭൂമിയുടെ മൃദുപദങ്ങൾ..
 APRIL 16, 2014
IST 9.10 PM
Wednesday


മഴപെയ്യാതെ പോയ സായാഹ്നമേ
മൂടിക്കെട്ടിയ ആകാശത്തിനരികിൽ
ഉദ്യാനം ഘനീഭവിക്കുന്നു
ഉഷ്ണക്കാറ്റുവീശിയ വൃക്ഷശിഖരങ്ങളിലൂടെ
ഗ്രാമം തേടിപ്പോയ പഴയ കാവ്യങ്ങൾ
ഗ്രന്ഥങ്ങളിലുറങ്ങുമ്പോൾ
ശ്രീകോവിലിൽ സന്ധ്യാജപമാർന്ന
ഓട്ടുമണികളിൽ
കവിത നാദത്തിനോങ്കാരമായ്
കളിവീടുകൾ പണിതുമുടച്ചും
കാലം നടന്നുനീങ്ങും വഴിയിൽ
മനസ്സ് ഉറഞ്ഞു
ഹൃദയം സ്പന്ദിക്കുന്ന സ്വരങ്ങൾ
അക്ഷരങ്ങളിലലിഞ്ഞ്
ശരത്ക്കാലത്തിയുലയിൽ തിളങ്ങി
മറന്നുതീരാതെ ഭാഗം പിരിഞ്ഞ
മൺ തരികളിൽ തൂവിയ
പുണ്യാഹദർഭകളിൽ
പുനർജനിമന്ത്രവുമായിരുന്നു
ജനകരാഗങ്ങൾ
ഒരോ ജന്യവും വിസ്മയമായ്
സായന്തനനക്ഷത്രത്തിൽ തിളങ്ങി..
ഭൂമി ധ്യാനമണ്ഡപത്തിൽ മിഴിപൂട്ടിയിരുന്നു
മുനമ്പുകളും ധ്യാനത്തിലായിരുന്നു...

Tuesday, April 15, 2014

 April 16, 2014
IST 8.48 AM
Wednesday




ആദിസത്യവും
അനശ്വരഗാനവും
മിഴിനീരും
മൊഴിമലരുകളും
ഋണം ചേർത്തളർന്ന
പ്രാചീനപുരാണം

ഇതൾ വിരിയും ഹൃദയത്തെയും
ഇലച്ചാർത്തിൻ പ്രഭാതത്തെയും
കടന്ന് നഗരം വളർന്നു
മൂടിക്കെട്ടിയ
മൗനം പോലെ..


സമുദ്രം പറയുന്നതെന്താണാവോ
സമുദ്രഭാഷയറിയാൻ
കാതോർത്തിരുന്ന മുനമ്പിൽ
ഹൃദയത്തിലേയ്ക്കൊഴുകി
സമുദ്ര സംഗീതം
ഒരു ശംഖ്...

പവിഴമല്ലിപ്പൂവുകൾ വിരിയും ഗ്രാമത്തിൽ നിന്ന്

ഭൂമി തുളസീദലങ്ങളാലെഴുതും
മൃദുപദങ്ങളത്രെ മനസ്സിലെ
സ്നേഹകാവ്യം
അക്ഷരത്തെറ്റുകൂടാതെ
സ്പന്ദിക്കും ഹൃദയത്തിന്റെ
നറും കവിതകൾ..

ആപേക്ഷിസിദ്ധാന്തത്തിൻ
അർഥരൂപമായ് അരികിലൊഴുകുന്ന
ഇലകളിൽ കൂട്ടിക്കെട്ടിത്തുന്നിയ
അക്ഷരകാലങ്ങളുടെ വിഭ്രമലയം..

അമ്പിളിക്കുട്ടിയ്ക്ക്
രക്തനിറമാണത്രെ പ്രിയം
ദ്രൗപതിയെ ദുർമന്ത്രവാദിനിയെന്ന്
വിളിക്കുകയും ചെയ്തു
മട്ടുപ്പാവിലിരുന്ന് ഹസ്തിനപുരം
കണ്ടാഹ്ലാദിച്ച ഭാനുമതിമാരെക്കാൾ
റോഡ് പണിക്കാരെയും ദളിതരെയുമെന്ന്
അമ്പിളിക്കുട്ടിയ്ക്കിഷ്ടെമെന്ന്
ശബ്ദമുയർത്തി അസംസ്കൃതഭാഷയിൽ
പറയുന്നുമുണ്ട്..
ലോകഗുരുക്കളുടെ മൗനം കണ്ടതിശയരോഷത്താൽ
പ്രകമ്പിതഹൃദയത്താൽ പ്രണവമല്പം നേരം മറന്ന സ്ത്രീ...
വാനപ്രസ്ഥവും, ആരണ്യകങ്ങളും, അഞ്ജാതവാസവും
വിരാടപുരിയിലെ സൂതകപുത്രരെയും കണ്ട് നടുങ്ങിയ സ്ത്രീ..
അമ്പിളിക്കുട്ടീ,
ദ്രൗപതി അഥർവവേദം ചൊല്ലിയിട്ടില്ല
ഒരു സ്ത്രീസങ്കടമായിരുന്നു ആ ഹൃദയം..

നിനക്ക് വേണ്ടത് ഇതിലുണ്ട്..
ഭൂഹൃദയം നീറ്റിയ ശോണിമ
കുറെയേറ ആകാശത്തിൽ പടർന്നിട്ടുണ്ട്
വിഭ്രമത്തിന്റെ അക്ഷരലിപികളിൽ
പടർത്തിയെഴുതാൻ
ഒരു ചഷകത്തിൽ രുചിയോടെ സുഗന്ധദ്രവ്യങ്ങൾ
ചേർത്ത് പാനം ചെയ്യാം

പണിതീർന്ന വീട്ടിൽ പണിതിട്ടും, പണിതിട്ടും 
പണിതീരാത്ത കവിത ഞാൻ
പലകുറിയെഴുതിയുടഞ്ഞ വാക്കുകളിൽ
അമൃതുണ്ട്, ദശപുഷ്പങ്ങളുണ്ട്
പിന്നെയിത്തിരി കുറുമ്പും

ഞാൻ സമുദ്രമായി, ഭൂമിയായി
അക്ഷരമായി, കവിതയായി
സ്വപ്നമായി..
പലരുമേകിയ മുദ്രകൾ.

എന്റെ മനസ്സിൽ ഞാൻ
ആലിലയനക്കത്തിലെ കവിതയും
പവിഴമല്ലിപ്പൂവുകൾ വിരിയും
ഗ്രാമവുമായിരുന്നു...