March 28, 2014
IST 10.29 AM
Friday
മഴകാത്തിരുന്ന പകലെരിയും കനലിൽ
മനസ്സിലൊഴുകി പെയ്യാതെ പോയൊരു മഴ
കടലുണർന്ന് പ്രഭാതം ചുറ്റിയ ചക്രവാളത്തിൽ
ലോകയാനങ്ങളിലുണർന്നു യാത്രാചിത്രങ്ങൾ
മുകലടർന്ന മേൽക്കോട്ടകളിൽ
ചന്ദനസുഗന്ധമാർന്ന പൂർവഗാനങ്ങളിൽ
ഋതുക്കൾ നടന്നുനീങ്ങിയ അടയാളങ്ങൾ
വിരലുറക്കിയ വിസ്മയക്കൂടുകളിൽ
കസവുചുറ്റിവന്നു കവിത
നടന്നുനീങ്ങുമ്പോൾ മൺ വിളക്കുകൾ
ഗ്രാമമായി, നെയ്യാമ്പലുകളായി
പഴയ ഓർമ്മയായി കത്തിയെരിഞ്ഞു
ഉറങ്ങിയുണർന്ന പ്രഭാതത്തിൽ
സ്വപ്നങ്ങൾ ചിത്രശലഭങ്ങളായ് പറന്നുമാഞ്ഞു
യാഥാർഥ്യം കവിതയ്ക്കുള്ളിലെ
നോവായി, നീർക്കണമായ്
മഴത്തുള്ളിയായ് കടലിലെയുപ്പായലിഞ്ഞു
മിഴിയെത്തും ദൂരെയൊഴുകി...