Saturday, April 19, 2014

 APRIL 20, 2014
IST 8.48 AM
SUNDAY


പ്രഭാതം മിഴിയിലുണർവാകും
മുൻപേ വെയിൽപ്പകലുണർന്നിരുന്നു
തപാൽ പെട്ടിയിൽ അനുഗ്രഹം പോലെ
ഒരു കത്ത്
വിസ്മൃതസ്മൃതി തേടിയൊഴുകും
ദിനങ്ങൾ പോലെ
സംവൽസരങ്ങളിലൂടെ നേർത്തുനേർത്തുവരും
ഉണർത്തുപാട്ടുകൾ
വിരൽതൊട്ടുണരും ലോകഭൂപടത്തിലൂടെ
രാജ്യങ്ങൾ, സമുദ്രങ്ങൾ, നീർക്കണങ്ങൾ
മൊഴിപകർത്തിയ മുദ്രകൾ
ഭദ്രസ്വപ്നങ്ങളാം കവിതകൾ
മൂടിക്കെട്ടിയ പുകച്ചുരുളുകളിലിടയ്ക്കുണരും
അഗ്നിപ്പൊട്ടുകൾ
പഴേയിഴകൾ, പർവതങ്ങൾ പറന്നുനീങ്ങിയ
അടയാളങ്ങൾ
എഴുതിയും തൂത്തും ചുമരുകളിലുറങ്ങും
ആധികൾ
വെയിൽപ്പാളികളിൽ തട്ടിയുടഞ്ഞുവീഴും
അക്ഷരങ്ങളുടെ വെളിപാടുകൾ
അറിവിന്റെ ദൈർഘദൂരങ്ങളിൽ
ആത്മാവിന്റെ ശബ്ദരഹിതസ്വരങ്ങൾ
മിഴാവ് കൊട്ടിപ്പാടും ദിനാന്ത്യചിത്രങ്ങൾ
സന്ധ്യാവിളക്ക് തെളിയിക്കും കവിത

No comments:

Post a Comment