Wednesday, June 11, 2014

JUNE 13, 2014
 THURSDAY
 IST 10.34 AM


പകലുണർവിൽ മുഗ്ദമാമൊരു സ്വരം
കവടിവെൺശംഖിൻ പിൻവിളി കേൾക്കാതെ
മുനമ്പിലൊഴുകിയൊഴുകിയുൾക്കടലിലലിയുന്നു
കൽത്തൂണുകളിലുറയുമൊരു ശോകഗാനം
മഴത്തുള്ളികളിലുലഞ്ഞു നിശബ്ദമാകുന്നു
ഘനരാഗങ്ങൾ തീനാളങ്ങളായ്
ആകാശമേറി കാന്തികവലയങ്ങളായ്
കനകമയമാമൊരു മണ്ഡപത്തിൽ
പ്രപഞ്ചസത്യം തേടിനീങ്ങുന്നു
ദീർഘചതുരക്കളങ്ങളിൽ നിമിഷങ്ങൾ
ദിനങ്ങളുടെ യാത്രാവർണ്ണനയെഴുതും
ഋതുഭേദചിത്രങ്ങൾ
തിരക്കിട്ടോടും നഗരം മറന്നുതീരുന്ന
പാതയോരത്തെ പൂമരങ്ങൾ
പാതിയെഴുതിയ കവിതയിലൊഴുകിമാഞ്ഞ
വൃത്തഭാവങ്ങൾ
അർദ്ധവിരാമങ്ങളിൽ അനുസ്വരങ്ങളിൽ
വ്യാകുലചിന്തകളിൽ മാഞ്ഞുപോകും
പ്രകാശസ്പർശം
മൊഴിയിൽ മിന്നിമായും
മൺചിരാതുകൾ
തെളിനീരൊഴുകും തീർഥപാത്രത്തിൽ
തുളുമ്പിവീഴുന്നു മഴ...

No comments:

Post a Comment