Friday, January 28, 2022

അന്തർഗതം

ചിറകിലായ് തീപ്പന്തമേറ്റിപ്പറക്കുന്ന കനൽ തിന്ന പക്ഷികൾ വരുന്നു മൃതിയിൽ, നിരാശയുടെ മൗനത്തിൽ, വാക്കിൻ്റെ ഇതളുകൾ കൊഴിഞ്ഞുപോകുന്നു ജലകണത്തിൽ നിന്ന് പ്രാണഗന്ധത്തിൻ്റെ ഉറവകൾ വരണ്ട് പോകുന്നു ധവളമുകിൽ മൂടുന്ന ശ്വാസപാത്രത്തിൻ്റെ ചലനം നിലച്ച് പോകുന്നു ചിതറിത്തെറിക്കുന്ന ചില്ലകളിലായിരം വ്യഥകൾ തരിച്ചിരിക്കുന്നു കുരുവികൾ പറന്ന് പോം കൂടിൻ്റെ നഗരങ്ങളിടറുന്നു വീണുപോകുന്നു പുഴമാഞ്ഞതറിയാതെ,വയൽ മാഞ്ഞതറിയാതെ ഇരുൾ തേടിയോടിയോരെല്ലാം പുകമറയ്ക്കുള്ളിൽ മുഖം കുനിച്ചീടവെ കരൾ നൊന്ത് നിൽക്കും പ്രപഞ്ചം മൃതശിൽപ്പശാലയിൽ ശവമഞ്ചലിൽ തൊട്ട് കരയും ഋതുക്കൾ പറഞ്ഞു ഇനിയുമീപ്രാണൻ്റെ ശ്വാസമാരൂഢത്തിൽ എഴുതിപ്പകർത്തി സൂക്ഷിക്കാം വളരുന്ന നഗരത്തിലോടിപ്പിടഞ്ഞൊരാ ചിരിമാഞ്ഞ സന്ധ്യകൾ കാൺകെ ഇരുളിൽ വലഞ്ഞവർ, ഇലകൾ പൊഴിഞ്ഞവർ, ഇതളറ്റ് വീണവർ നമ്മൾ. ഇനിയെന്തിതെന്നോർത്ത് നിൽക്കവെ ഗ്രാമത്തിലൊരു പക്ഷിപാടുന്നു വീണ്ടും അരികുവറ്റാത്തൊരീപച്ചപ്പിനെ ചൂടി- അരികത്തിരിക്കുന്നു ഭൂമി.   Rema Rasanna Pisharody< January 28, 2022

No comments:

Post a Comment